ക്ഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷയരോഗം ബാധിച്ചയാളുടെ നെഞ്ചിന്റെ എക്സ്-റേ

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയില്‍ Tuberculosis (ചുരുക്കെഴുത്ത്: TB - Tubercle Bacillus എന്ന അര്‍ത്ഥത്തില്‍) ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാല്‍ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികള്‍, സന്ധികള്‍, രക്തചംക്രമണവ്യൂ ഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂര്‍വ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തില്‍ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ് (Mycobacterium bovis), മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം (Mycobacterium africanum), മൈക്കോബാക്റ്റീരിയം കാനെറ്റി (Mycobacterium canetti), മൈക്കോബാക്റ്റീരിയം മൈക്രോറ്റി (Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.


ഉള്ളടക്കം

[തിരുത്തുക] ലക്ഷണങ്ങള്‍

75% ക്ഷയരോഗങ്ങളും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്ന ചുമ, പനി, വിറയല്‍, രാത്രിയിലെ വിയര്‍പ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വിളര്‍ച്ച, വേഗത്തില്‍ ക്ഷീണിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.

[തിരുത്തുക] ക്ഷയരോഗാണു

ഇലക്ട്രോണ്‍ മൈക്രോസ്കോപ്പില്‍ കൂടിയുള്ള ക്ഷയരോഗാണുവിന്റെ ദൃശ്യം

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. വളര്‍ച്ചയ്ക്ക് പ്രാണവായു ആവശ്യമുള്ള ഈ രോഗാണു, ഓരോ 16 - 20 മണിക്കൂറില്‍ സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വളരുന്നു. ഇത് മറ്റ് ബാക്റ്റീരിയകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളര്‍ച്ചാനിരക്കാണ്. അവ ഒരു മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് വളര്‍ച്ചയെത്തി സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വീണ്ടും വളരുന്നു. (ഉദാ. മനുഷ്യന്റെ വന്‍കുടലില്‍ വളരുന്ന ഇ-കോളി എന്ന ബാക്റ്റീരിയയ്ക്ക് അനുകൂല സാഹചര്യത്തില്‍ 20 മിനിട്ടു കൊണ്ട് വളര്‍ച്ചയെത്തി സ്വയം വിഘടിക്കാനാകും). 'മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ്' ബാക്റ്റീരിയയ്ക്ക് കോശഭിത്തി ഉണ്ടെങ്കിലും ഫോസ്ഫോലിപിഡ് കൊണ്ടുള്ള പുറം പാളി ഇല്ലാത്തതിനാല്‍ ഇതിനെ ഗ്രാം പോസിറ്റീവ് ബാക്റ്റീരിയയായി കണക്കാക്കുന്നു. എന്നാല്‍, കോശഭിത്തിയില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും മൈകോളിക് അമ്ളവും ഉള്ളതിനാല്‍ ഗ്രാം സ്റ്റെയ്ന്‍ ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രമേ നിറം പിടിക്കുകയുള്ളൂ. 'മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ്' ഉരുണ്ടു നീണ്ട ഒരു ബാക്റ്റീരിയയാണ്. ശക്തി കുറഞ്ഞ അണുനാശിനികളെയെന്ന പോലെ ഉണങ്ങി വരണ്ട അവസ്ഥയെയും ആഴ്ചകളോളം അതിജീവിക്കാന്‍ ഈ ബാക്റ്റീരിയയ്ക്ക് ആവും. പ്രകൃത്യാ അന്യകോശങ്ങള്‍ക്കുള്ളില്‍ മാത്രമേ വളരുന്നുള്ളുവെങ്കിലും പരീക്ഷണശാലകളില്‍ ടെസ്റ്റ് ട്യൂബില്‍ വളര്‍ത്തുന്നുണ്ട്.


[തിരുത്തുക] പകരുന്ന വിധം

അമേരിക്കന്‍ സര്‍ക്കാര്‍ 1978 ല്‍ പുറത്തിറക്കിയ പരസ്യം

ശ്വാസകോശക്ഷയം ഉള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും ശരീരസ്രവങ്ങളുടെ 0.5 - 5 µm വലിപ്പമുള്ള രോഗാണു അടങ്ങിയ കണങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിയ്ക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000- ത്തോളം കണങ്ങള്‍ പുറത്തുവരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാല്‍ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടു തന്നെ രോഗം പകരാം. ഒറ്റ ബക്റ്റീയയ്ക്കു തന്നെ പുതിയതായി ക്ഷയരോഗം ഉണ്ടാക്കാനാകുമെന്നു മനസ്സിലാക്കിയിട്ടുണ്ട്.[1]
ദീര്‍ഘകാലമായോ വളരെ കൂടിയ അളവിലോ സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗം വരുന്നതിനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. ക്ഷയരോഗമുള്ള ഒരാള്‍ പ്രതിവര്‍ഷം 10 - 15 പേര്‍ക്ക് രോഗം പകര്‍ത്തുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവര്‍, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകള്‍ എടുക്കുന്നവര്‍, ദരിദ്രജനവിഭാഗങ്ങള്‍, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവര്‍, ക്ഷയരോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ആരോഗ്യസേവന രംഗത്തുള്ളവര്‍ എന്നിവരും രോഗം പിടിപെടുന്നതിന് ഉയര്‍ന്ന സാധ്യതയുള്ളവരാണ്.
നിലവില്‍ രോഗമുള്ളവരില്‍ നിന്നു മാത്രമേ ക്ഷയരോഗം പകരുന്നുള്ളൂ. അതായത്, രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കിലും നിലവില്‍ രോഗം ഇല്ലാത്തവരില്‍ നിന്ന് രോഗം പകരുന്നില്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത, അന്തരീക്ഷത്തിലെത്തുന്ന രോഗകാരിയായ സ്രവകണങ്ങളുടെ എണ്ണം, വായുസഞ്ചാരം, സമ്പര്‍ക്കമുള്ള കാലദൈര്‍ഘ്യം, രോഗാണുവിന്റെ അതിജീവനശേഷി എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു. അതിനാല്‍, നിലവില്‍ രോഗമുള്ളയാളെ മറ്റുള്ളവരില്‍ നിന്നു മാറ്റി നിര്‍ത്തി ഫലപ്രദമായ ചികിത്സ നല്‍കുന്നതിലൂടെ രോഗപകര്‍ച്ചയുടെ ശൃംഖലയ്ക്ക് തടയിടാം. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നുവെങ്കില്‍ രണ്ടാഴ്ച കൊണ്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത അവസാനിയ്ക്കുന്നു.

[തിരുത്തുക] രോഗനിര്‍ണയം

തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധന

കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണു ഉണ്ടോ എന്നു നോക്കിയാണ് ക്ഷയരോഗനിര്‍ണയം നടത്തുന്നത്. ഇത് സാധ്യമാകാത്ത സാഹചര്യത്തില്‍ എക്സ്-റേ അല്ലെങ്കില്‍ സ്കാനിങ് പരിശോധനയിലൂടെയോ തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധനയിലൂടെയോ രോഗനിര്‍ണയം നടത്തുന്നു.ഇതിനെ മാന്റോ പരിശോധന (Mantoux Test)എന്നാണു പറയുന്നത്. കുത്തിവച്ച സ്ഥലത്ത് 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ്‌ രോഗബാധയുണ്ടൊ എന്ന് കണ്ടെത്തുന്നത്. ക്ഷയരോഗനിര്‍ണയത്തിലെ വൈഷമ്യമേറിയ ഘടകം ക്ഷയരോഗാണുവിന്റെ കള്‍ച്ചര്‍ (ബാക്റ്റീരിയയെ ലബോറട്ടറിയില്‍ വളര്‍ത്തിയുള്ള പരിശോധന) പ്രയാസമുള്ളതാണ് എന്നതാണ്. ക്ഷയരോഗാണുവിന്റെ വളര്‍ച്ചാ നിരക്ക് കുറവാണ് എന്നതാണ് ഇതിന് കാരണം. കഫമോ രക്തമോ ഈ പരിശോധനയ്ക്ക് വിധേയമാക്കാന്‍ 4 - 12 ആഴ്ച സമയമെടുക്കും. പരിപൂര്‍ണമായ വൈദ്യപരിശോധനയില്‍ രോഗവിവരണം, ക്ലിനിക്കല്‍ പരിശോധന, നെഞ്ചിന്റെ എക്സ്-റേ, ലബോറട്ടറി പരിശോധന, കള്‍ച്ചര്‍, തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധന എന്നിവ ഉള്‍പ്പെടുന്നു. തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധനയുടെ ഫലം അവലോകനം ചെയ്യുന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിക്ക് രോഗമുണ്ടാകാനുള്ള സാധ്യതകള്‍ കൂടി കണക്കില്‍ എടുത്തു വേണം.

[തിരുത്തുക] ചികിത്സ

ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാന്‍ ശേഷിയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ റിഫാംപിസിന്‍, ഐസോനിയാസിഡ് എന്നിവയാണ്.

[തിരുത്തുക] അവലംബം

  1. ഇന്‍ഫോമ വേള്‍ഡ് എന്ന ജാലികയിലെ ലേഖനം
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്