ഐതിഹ്യമാല/കൊച്ചുനമ്പൂരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

റ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ന്ന കടുത്തുരുത്തി പ്രവൃത്തിയില്‍[1] തിരുവമ്പാടി എന്നദിക്കില്‍ കൊച്ചുനമ്പൂരി എന്നൊരു സരസ്സന്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഒരു വലിയ വ്യുത്പന്നനല്ലായിരുന്നു എങ്കിലും കവിതാ വാസന സാമാന്യം ഉള്ള ആളായിരുന്നു. എന്നു മാത്രമല്ല നല്ല ഫലിതക്കാരനുമായിരുന്നു. ഈ ദിക്കുകളിലെ ലെ ശാസ്ത്രക്കളിയില്‍ വിഡ്ഢി, വൃദ്ധ, പ്രാക്കള്‍, ഓതിക്കോന്‍ നമ്പൂരി, മുതലായ വിനോദകരങ്ങളായ വേ‌ഷങ്ങള്‍ എല്ലാം പരി‌ഷ്കരിച്ചത് ഇദ്ദേഹമാണ്. അതാതു വേ‌ഷക്കാര്‍ക്കു ചേര്‍ന്നവയായ വാക്കുകളും പാട്ടുകളും ശ്ലോകങ്ങളും എല്ലാം നല്ല ഫലിതമയങ്ങളായിട്ട് ഇദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. ശാസ്ത്രക്കളിയില്‍ ഇദ്ദേഹത്തിന്റെ പ്രധാന വേ‌ഷങ്ങള്‍ വിഡ്ഢിയുടേയും, പ്രാക്കളുടേയും ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തു ഏകദേശം ഇതുപോലെ തന്നെ ഫലിതക്കാരനായിട്ട് മഠത്തില്‍ നമ്പൂരി എന്നൊരാളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനവേ‌ഷങ്ങള്‍ വൃദ്ധയുടേയും ഓതിക്കോന്‍ നമ്പൂരിയുടേയും ആയിരുന്നു. ഇവര്‍ രണ്ടു പേരും കൂടിയുള്ള സംഭാ‌ഷണങ്ങള്‍ എല്ലാം ഫലിതമയങ്ങളും ഏറ്റവും സരസങ്ങളും ആയിരുന്നു. ഇവര്‍ക്കു രണ്ടുപേര്‍ക്കും അനന്യസാധാരണമായിട്ടുണ്ടായിരുന്ന ഒരു വിശേ‌ഷം തല്‍ക്കാലോചിതങ്ങളായ ഫലിത വാക്കുകള്‍ അപ്പളപ്പോള്‍ പുത്തന്‍ പുത്തനായി തോന്നിവരുമെന്നുള്ളതാകുന്നു. വിഡ്ഢിയുടെ ഞാണിന്മേല്‍ കളിയുടെ വന്ദനശ്ലോകങ്ങളായി കൊച്ചുനമ്പൂരി ഉണ്ടാക്കീട്ടുള്ളവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു.

കച്ചോലം കച്ചമുണ്ടും കലവറമുരലും
കോലരക്കാലവട്ടം
പച്ചക്കായാണ്ടിയാട്ടം തല്‍മുടിവലിയാ-
നേടെ കൊമ്പും കരിമ്പും
പച്ചപ്പട്ടും വയമ്പും കുറുനിര ചിറകും
കത്തി തേച്ചോരു വേ‌ഷം
പിച്ചന്മാരിപ്രകാരം പറയുമവരെ ഞാന്‍
നിച്ചലും കൈതൊഴുന്നേന്‍.
1
തീണ്ടാനാരി കറപ്പു ജീരകമരം
തണ്ടിഞ്ചി പൂരാടവും
വെണ്‍കൊറ്റക്കുടയും വിയര്‍പ്പുതുണിയും
വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും
ധാന്വന്തരം പമ്പരം
ഇത്ഥം പേകള്‍ പറഞ്ഞുകൊണ്ടു വിലസും
ഭ്രാന്തായ തുഭ്യം നമഃ
2
അക്ഷീണം മദിരാശിതന്നിലുളവാം
വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാ-
ക്കമ്പിതപാലും ദ്രുതം
പക്ഷിപ്രൗഢനതെന്നപോലെ ഗമനം
ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേല്‍
ക്കേറിക്കളിക്കും വിധൗ
3
അഖിലഭുവനമുണ്ണീ ഘോരയാം നക്രതുണ്ഡീ-
യനിലതനയനുണ്ണീ മാലകെട്ടുന്നൊരുണ്ണീ
ഹരനുടെ മകനുണ്ണീ നല്ലൊരോന്നിച്ചയുണ്ണീ-
യഴകൊടു നളനുണ്ണീ പാതു മാം കൊത്തലുണ്ണീ[2]

വൃദ്ധയുടെ കേശാദിപാദാന്തം വര്‍ണ്ണിക്കുന്നവയായ പാട്ടുകളില്‍ ഒന്നു താഴെ ചേര്‍ക്കുന്നു.

(ശീതങ്കന്റെ മട്ട്)

ഞാണില്‍ക്കരേറിക്കളിക്കുന്നനേരത്തു
വീണുപോകാതിരുന്നീടാന്‍ ഗണേശനും
വാണിയും മല്‍ഗുരുനാഥനും വ്യാസനും
പാണികള്‍ നീട്ടിയനുഗ്രഹിച്ചീടണം.
ചഞ്ചലം കൂടാതെ വൃദ്ധയാം നിന്നെയും
നെഞ്ചകം തന്നില്‍ നിനയ്ക്കുന്നു സന്തതം,
അഞ്ചിതമാം നിന്റെ കേശാദിപാദവു-
മഞ്ചാതെ ചിത്തേ വിളങ്ങേണമെപ്പോഴും.
വെഞ്ചാമരം പോലെയുള്ള തവമുടി-
ക്കഞ്ചുവിരല്‍ നീളമുണ്ടതിലെപ്പോഴും
പഞ്ചാര കണ്ടാലുറുമ്പരിക്കുമ്പോലെ
സഞ്ചരിച്ചീടുന്നു മുട്ടയും പേനുമായ്.
തറ്റുടുത്തീടാന്‍ ഞൊറിയുന്നതുപോലെ
യറ്റമില്ലാതുണ്ടവയാല്‍ വിളങ്ങുന്ന
നെറ്റിത്തടത്തിന്റെ ജാത്യമോര്‍ത്തീടിലോ
മറ്റൊരു നാരിക്കുമീവണ്ണമില്ലഹോ!
കണ്ണിണതന്നുടെ ജാത്യങ്ങളൊക്കയും
വര്‍ണ്ണിച്ചു ചൊല്ലുവാനിന്നു തുടങ്ങിയാല്‍
കുണ്ഡലിനാഥനായുള്ളോരനന്തനും
ദണ്ഡമാണങ്കിലുമല്‍പം പറഞ്ഞിടാം.
കണ്ണമ്പഴത്തിന്റെ തൊണ്ടുകളഞ്ഞിട്ടു
വെണ്ണനൈപോലങ്ങരച്ചിട്ടുരുട്ടീട്ടു
കണ്ണുകള്‍ രണ്ടിലും വെച്ചെന്നു തോന്നുമീ
കണ്ണു കാണൂന്ന ജനങ്ങള്‍ക്കശേ‌ഷവും.
രണ്ടരച്ചോതന കൊള്ളുന്ന തോല്‍ക്കുടം
രണ്ടു കമത്തിയ പോലെ കവിള്‍ത്തടം
രണ്ടും പ്രകാശിപ്പതോര്‍ക്കുകില്‍ ബ്രഹ്മാവു
പണ്ടിതുപോലെ ചമച്ചിതില്ലെങ്ങുമേ.
പാണ്ടു പിടിച്ചുള്ള ചുണ്ടും, പെരുച്ചാഴി
മാണ്ടിപോലുള്ളോരു വായിന്റെ ഭംഗിയും
മന്ദഹാസങ്ങളും കണ്ടാല്‍ തലേത്തട്ടി
വന്നു പിടിച്ചപോലാശു ഛര്‍ദ്ദിച്ചിടും
വേനല്‍ക്കു കായ്ക്കുന്ന വെള്ളരിക്കായ്ക്കവ-
മാനം വരുത്തുന്ന..കൊങ്കതന്‍ യുഗ്മവും
പാതാളമൊക്കും വയറും നിനയ്ക്കിലാ
വേതാളവും തോറ്റുപോമെന്നു നിര്‍ണ്ണയം
ശേ‌ഷമനേകമുണ്ടിന്നു വാഴ്ത്തീടുവാന്‍
ശേ‌ഷിയില്ലാഞ്ഞടങ്ങുന്നു മാലോകരേ!

ഇതു കൂടാതെ ‘പാലയപാലയ വൃദ്ധേ! നിന്റെ കോലം ഞാന്‍ കണ്ടുതൊഴുന്നേന്‍’ എന്നു പല്ലവിയായി ഒരു കേശാദിപാദം കൂടിയുണ്ട്. വിസ്തരഭയത്താല്‍ അതിവിടെ പകര്‍ത്തുന്നില്ല.

കൊച്ചുനമ്പൂരി വിഡ്ഢി കെട്ടുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകളിലുള്ള പല ഘട്ടങ്ങളേയും അനുകരിച്ചു പല ഫലിതങ്ങളും പ്രയോഗിക്കാറുണ്ട് അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു. ഒരു പറയന്‍ തുള്ളലില്‍ ഭസ്മധാരണത്തെക്കുറിച്ചു കുഞ്ചന്‍നമ്പ്യാരു പറഞ്ഞിട്ടുള്ളതിനു പകരം,

സൂര്യദേവനുദിക്കുമ്പോള്‍
ജലം കൂട്ടിദ്ധരിയ്ക്കണം
മേപ്ടിയാനസ്തമിക്കുമ്പോള്‍
മേപ്ടി കൂടാതെയും മേപ്ടി.

'നാളായണീചരിതം' പറയന്‍ തുള്ളലില്‍ മുനിയും മുനിപത്നിയും കൂടി ഓരോ വേ‌ഷം ധരിച്ചുനടന്നതായി കുഞ്ചന്‍നമ്പ്യാര്‍ വര്‍ണ്ണിച്ചിരിക്കുന്നതിന്റെ പകരം,

ആശാര്യായ് മുനിശ്രഷ്ഠന്‍
ആശാര്‍ച്ച്യായ് മുനിപത്നി
മൂശാര്യായ് മുനിശ്രേഷ്ഠന്‍
മൂശാര്‍ച്ച്യായ് മുനിപത്നി
കൊല്ലനായ് മുനിശ്രഷ്ഠന്‍
കൊല്ലത്ത്യയായ് മുനിപത്നി
ഞാനായി മുനിശ്രഷ്ഠന്‍ (എന്റെ)
അമ്മയായ് മുനിപത്നി.

നാരദമഹര്‍‌ഷി ശ്രീകൃ‌ഷ്ണനെ കാണാനായിച്ചെന്ന സമയം പതിനാറായിരത്തെട്ട് ഭാര്യമാരുടെ ഗൃഹത്തിലും ഓരോവിധം ഭഗവാനെ കണ്ടതായി കുഞ്ചന്‍നമ്പ്യാര്‍ ഒരു ഓട്ടന്‍തുള്ളലില്‍ പറഞ്ഞിരിക്കുന്നതിനു പകരം,

ചതുരന്‍ കൃ‌ഷ്ണനും ഒരു സുന്ദരിയും
ചതുരംഗം വെക്കുന്നതു കണ്ടു
വട്ടന്‍ കൃ‌ഷ്ണനുമൊരു സുന്ദരിയും
വട്ടങ്കം വെക്കുന്നതു കണ്ടു
കോണന്‍ കൃ‌ഷ്ണനുമൊരുസുന്ദരിയും
കോണങ്കം വെക്കുന്നതു കണ്ടു.

പിന്നെ ഒരോട്ടന്‍ തുള്ളലില്‍ കുഞ്ചന്‍നമ്പ്യാര്‍ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളും ഓരോ വിധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു.

മെച്ചമേറും കൊച്ചിതന്നിലഴിമുഖമൊന്നു
പിച്ചാത്തിപിടിയിന്മേലെ വ്യാളീമുഖമൊന്നു
പത്മനാഭനാറാടുന്ന ശംഖുമുഖമൊന്നു
ഏറ്റുമാനൂര്‍ സന്ധ്യവേല നല്ല മുഖമൊന്നു
മധുരഞ്ചിറയിരവിയുടെ മുതലമുഖമൊന്നു
ചാരവും കരിയും തേച്ചൊരെന്റെ മുഖമൊന്നു.

വേറെ ഒരു തുള്ളല്‍കഥയില്‍ ശ്രീപരമേശ്വരന്റെ ശിരസ്സില്‍ ഗംഗാദേവിയുടെ മുഖം കണ്ടിട്ടു ശ്രീപാര്‍വതിയുടെ ചോദ്യവും ഭഗവാന്റെ സമാധാനവും മംഗളാര്‍ഥം കുഞ്ചന്‍നമ്പ്യാര്‍ വര്‍ണ്ണിച്ചിരിക്കുന്നതിനു പകരം,

എന്നുടെ തലയില്‍ മരത്തങ്കോടന്‍
തന്നുടെ മൂക്കും മുഞ്ഞിയുമഴകൊടു
കണ്ടൂ കയര്‍ത്തെന്നമ്മയൊരുനാള്‍
കുണ്ഠിതമോടെ ചോദ്യം ചെയ്തു.
മകനേ! നിന്നുടെ തലയില്‍ പല പല
വികൃതികള്‍ കാണ്മതിതെന്തൊരു വസ്തു?
ഞാനുരചെയ്തേന്‍ തലയില്‍ പ്രാക്കടെ-
യാനനമായ കിരീടമിതെന്ന്
ദുഷ്ടാ! കപടമുരയ്ക്കരുതെന്നോടു
പൊട്ടക്കിണറിത കാണാകുന്നു.
മൂത്തു നരച്ചൊരു നിന്നൊടു കപടമ-
തോര്‍ത്തുരചെയ്തിട്ടെന്തൊരു കാര്യം?
പൊട്ടക്കിണറല്ലമ്മേ! പ്രാക്കടെ
വട്ടക്കണ്മിഴിയാണറിയേണം.
കോമളമാകിയ നിന്‍ തലയില്‍ ര-
ണ്ടാമകള്‍ കാണ്മാനെന്തവകാശം?
ആമകളല്ല കവിള്‍ത്തടമാണതു
മാമകജനനീ! ബോധിച്ചാലും
പ്രാക്കടമുഖമതില്‍ മാക്കാന്തവള ക-
രേറി വസിപ്പതിനെന്തവകാശം
മാക്കാനല്ലതു രമ്യമതാകും
മൂക്കാണെന്നു ധരിച്ചീടേണം
ധവളിമയോടെ തെളുതെളെ വിലസും
കവടികള്‍ കാണ്മാനെന്തവകാശം
കവടികളല്ലതു പ്രാക്കടെ ദന്തം
കവടികള്‍ പോലെ വിളങ്ങീടുന്നു.
കമ്പിളി തന്നുടെ ചരടുകളനവധി
സംപ്രതി കാണ്മാനെന്തവകാശം?
കമ്പിളിയല്ലിതു പ്രാക്കടെ നല്ലൊരു
ചെമ്പന്മീശകളേന്നറിയേണം.
ഇത്ഥം കപടഗിരം ഗിരിസുതയൊടു
സത്വരമോതും ഗിരിശ നമസ്തേ.

ഇപ്രകാരം കൊച്ചു നമ്പൂരിയുടെ, വിഡ്ഢിയുടെ, നേരമ്പോക്കുകള്‍ പറഞ്ഞാലവസാനം ഇല്ലാതെ ഉണ്ട്. വിസ്തരഭയത്താല്‍ അവയെല്ലാം ഇവിടെ ചേര്‍ക്കണമെന്നു വിചാരിക്കുന്നില്ല. ഇനി അദ്ദേഹം പ്രാക്കളുടെ വേ‌ഷം കെട്ടുമ്പോളുള്ള നേരമ്പോക്കുകളില്‍ ചിലതു പറഞ്ഞുകൊള്ളുന്നു.

മരത്തങ്കോടന്‍ എന്നും ഘോരന്‍ എന്നുംകൂടെ പേരുള്ള പ്രാക്കള്‍ ഒരു മത്സ്യച്ചുമടും ആയി അരങ്ങത്തു വന്നാല്‍ മത്സ്യങ്ങളെ വര്‍ണ്ണിച്ചു ചൊല്ലുന്നതിനായി അനേകം ശ്ലോകങ്ങള്‍ അദ്ദേഹം ഉണ്ടാക്കീട്ടുള്ളവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു.

അംഭോധിക്കുള്ളില്‍ വാഴും ജലജപരി‌ഷകള്‍-
ക്കൊക്കയും തമ്പുരാനാം
വന്‍പന്‍ കുമ്പ്ളാച്ചിമീനെപ്പരിചൊടു വല ത-
തന്നിലുള്ളിലാക്കിപിടിച്ചു
തുമ്പപ്പൂ നെയ്യില്‍ മൂപ്പിച്ചതുമിതുമൊരുപോ-
ലങ്ങു നിത്യം ഭുജിച്ചാ
ലെണ്‍പത്തെണ്ണായിരത്താണ്ടവനിയിലതിമോ-
ദേന ജീവിച്ചിരിക്കും
1
മച്ചിപ്പെണ്ണൂ കുറിച്ചിമീനതു പിടി-
ച്ചുപ്പില്‍ പചിച്ചിച്ഛയാ
മെച്ചം വെച്ചു പുളിച്ചുകച്ചതില്‍ വെളി-
ച്ചെണ്ണാം തുളിച്ചാദരാല്‍
പച്ചപ്പാള പൊളിച്ചു വെച്ചതിനക-
ത്തേറ്റം ഭുജിച്ചീടുകില്‍
കൊച്ചുണ്ടാമൊരുമിച്ചൊരന്‍പതു തടി-
ച്ചുച്ചൈസ്തരം നിശ്ചയം
2
പരലെന്നുള്ള മത്സ്യത്തെപ്പുലര്‍കാലേ പിടിച്ചുടന്‍
മലരില്‍ച്ചേര്‍ത്തു സേവിച്ചാല്‍ പരലോകം ഗമിച്ചിടാം
3
ചാളയെന്നുള്ള മത്സ്യത്തെ പാളക്കീറ്റില്‍ പൊതിഞ്ഞുടന്‍
തോളത്തിട്ടങ്ങു കൊട്ടീടില്‍ താളമുണ്ടായ്വരും ദൃഢം
4

സരസകവികുലാഗ്രേസരന്‍ ആയിരുന്ന വെണ്മണി മഹന്‍ നമ്പൂരിപ്പാടും ഈ കൊച്ചുനമ്പൂരിപ്പാടും തമ്മില്‍ വളരെ സ്നേഹമായിരുന്നു എന്നു മാത്രമല്ലാ, കൊച്ചുനമ്പൂരിയുടെ കവിതാരീതി മഹന്‍നമ്പൂരിപ്പാട്ടിലേക്കു വളരെ ബോധിച്ചിട്ടുമുണ്ടായിരുന്നു. അതിനാല്‍ ഒരിക്കല്‍ നമ്പൂരിപ്പാട് 'മധുരാപുരിരാജചരിതം' എന്നൊരു പുസ്തകം ഉണ്ടാക്കാനാരംഭിക്കുകയും കുറെ ആയപ്പോള്‍ അദ്ദേഹത്തിനു സഹജമായിട്ടുള്ള മടി നിമിത്തം അതു മുഴുവനാക്കാനായി കൊച്ചുനമ്പൂരിയുടെ പേര്‍ക്കു എഴുത്തോടു കൂടി അയച്ചുകൊടുക്കുകയും ചെയ്തു, ആ എഴുത്തില്‍ എട്ടു ശ്ലോകങ്ങളുണ്ടായിരുന്നു. എങ്കിലും മുഴുവന്‍ തോന്നാത്തതിനാല്‍ തോന്നുന്ന രണ്ടു ശ്ലോകം താഴെ ചേര്‍ക്കുന്നു.

ക്ഷീരത്തില്‍ സിത ചേര്‍ത്തപോലെ മധുരി-
ച്ചീടുന്ന പദ്യങ്ങളെ-
ച്ചാരുത്വത്തോടുതിര്‍ത്തിടും കവികളില്‍
കാര്‍ന്നോരതാകും ഭവാന്‍
ഏറെത്തന്നെ മനസ്സിരുത്തി മുഴുവന്‍
തീര്‍ക്കേണമെന്തെങ്കിലും
പാരില്‍ത്തന്നെ കിടയായിടും കവിയെവന്‍
ചേര്‍ത്തോര്‍ത്തു തീര്‍ത്തീടുവാന്‍?
കൊച്ചുനമ്പൂരിക്കായി കൊച്ചനാം വെണ്മണിദ്വിജന്‍
പിച്ചുകൊണ്ടു കുറിച്ചിന്നേല്‍പ്പിച്ചീടുന്നേതിനൊക്കെയും.

ആ എഴുത്തിനു മറുപടിയായി കൊച്ചുനമ്പൂരി അയച്ച ശ്ലോകങ്ങളെയും ഇവിടെ എഴുതുന്നു.

വിപ്രാഗ്രസര! വെണ്മണിദ്വിജ! ഭവാ-
നെന്‍ കൈയില്‍ വന്നെത്തുവാ-
നുള്‍പ്പൂവില്‍ ബഹുമോദമോടെഴുതിയോ-
രാപ്പദ്യമിന്നൊക്കെയും
സ്വല്പം താമസമെന്നിയേ ഗുണനിധേ!
വന്നെത്തി വായിച്ചു ഞാന്‍
മുപ്പാരില്‍പ്പുരുകീര്‍ത്തി ചേര്‍ത്തധിവസി-
ച്ചീടുന്ന ഭാഗ്യാംബുധേ!
1
പാരാവാരമതിങ്കലുള്ള തിരപോല്‍
വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാര്‍ന്ന പദ്യനിരകൊ-
ണ്ടീരേഴുലോകത്തിലും
പാരം കീര്‍ത്തി നിറച്ചീടുന്ന ധരണി-
ദേവാഗ്രഗണ്യാ! ഭവാന്‍
പാരാതങ്ങു ചമച്ച രാജചരിത
ശ്ലോകങ്ങളും കണ്ടു ഞാന്‍
2
വെള്ളോലതന്നില്‍ വിലസും തവ പദ്യമോര്‍ത്തി-
ട്ടുള്ളില്‍ ജനിച്ച പരിതോ‌ഷമശേ‌ഷമിപ്പോള്‍
പൊള്ളല്ലുരയ്ക്കുവതിനോര്‍ക്കില്‍ മുരാന്തകന്റെ
പള്ളിക്കിടക്കയുമൊടുക്കമബദ്ധമാകും.
3
ഉള്‍ദണ്ഡം തീര്‍ന്നുതീര്‍ക്കും തവ സരസകവി-
ത്വങ്ങള്‍വര്‍ണ്ണിച്ചുകേട്ടാ-
ലുദ്ദണ്ഡന്നും ക്ഷണത്തില്‍ പരിഭവമകതാ-
രിങ്കലങ്ങങ്കുരിക്കും.
അദ്ദണ്ഡംപോലെതന്നേ വരുമതിസരസന്‍
കുഞ്ചനും വീരനായോ-
രദ്ദണ്ഡിക്കും നിതാന്തം പ്രിയവചനമുര-
യ്ക്കുന്നതല്ലന്തണേന്ദ്ര!
4
ചൊല്ലേറും മധുരാപുരീശചരിതം
മല്ലാക്ഷി കേട്ടീടുവാ-
നുല്ലാസേന ചമച്ചു നല്ല സരസ
ശ്ലോകങ്ങളാക്കിബ്ഭവാന്‍
കല്യാണാലയ! ശിഷ്ടമുള്ളതഹമി-
ന്നാഹന്ത? തീര്‍ത്തീടുവാ-
നല്ലോ പദ്യമയച്ചതായതു നിന-
ച്ചല്ലല്‍പ്പെടുന്നേനഹം.
5
ചൊല്ലേറിടുന്ന തവ പദ്യമതിന്റെ ശി‌ഷടം
ചൊല്ലുന്നതിന്നു മടിയാതെ തുടര്‍ന്നുവെങ്കില്‍
വല്ലാതെകണ്ടു വലയും ബഹുമിശ്രമാകു-
മെല്ലാം ജനങ്ങള്‍ പരിഹാസമതും തകര്‍ക്കും.
6
കേടറ്റ തങ്കമണിമാലകള്‍ തന്റെ മദ്ധ്യേ
മാടോടുകൊണ്ടു ചിലമാലകള്‍ തീര്‍ത്തു കോര്‍ത്താല്‍
മൂഢത്വമെന്നു പറയും, ഗരുഡന്‍ പറന്നാല്‍
മാടപ്പിറാവുമതുപോലെ പറന്നുപോമോ?
7
കവികുലജനമെല്ലാം സര്‍വ്വദാ കൈവണങ്ങും
ധവളമണിയതാകും ധാത്രിദേവോത്തമന്റെ
ചെവിയിലിതു ധരിപ്പിച്ചിടേണം കൂട്ടി വായി-
ച്ചിവ സകലമതിനായ് ബാലവിപ്രന്‍ കുറിച്ചേന്‍.
8

ഇപ്രകാരം വെണ്മണി മഹന്‍നമ്പൂരിപ്പാട്ടിലേക്കയച്ചതായിട്ടും മറ്റനേകം സംഗതിവശാലും കൊച്ചുനമ്പൂരിഅസംഖ്യം ശ്ലോകങ്ങള്‍ ഉണ്ടാക്കീട്ടുണ്ട്. പലവിധത്തിലുള്ള പാട്ടുകള്‍ സങ്കീര്‍ത്തങ്ങള്‍ മുതലായവയും ഉണ്ടാക്കീട്ടുണ്ട്. സമസ്യകള്‍ പൂരിപ്പിച്ചിട്ടുള്ളതിനു സംഖ്യയില്ല. അദ്ദേഹം പൂരപ്പിച്ചിട്ടുള്ള നാലു സമസ്യകളെ പൂരണങ്ങളോടുകൂടി താഴെചേര്‍ക്കുന്നു.

വെളുത്ത ചോറെങ്കിലുമി ഷ്ടഹീനന്‍
വിളിച്ചു തന്നാലതിനില്ല സൗഖ്യം
വിളക്കു കാണാനൃതുവായ നാരി
കുളിച്ചു കോപ്പിട്ടു വരുന്ന പോലെ‌
1
ഹംസം വാഹനമായവന്റെ ലിഖിതം
കഷ്ടം! മഹാദുഃഖദം
സംസാരാംബുധിതന്നില്‍ വീണു കരുണാ-
രാശേ! വലഞ്ഞേനഹം
കംസന്‍ തന്നുടെ വൈരിയാം മധുരിപോര്‍-
ന്നാമത്രയം സര്‍വ്വദാ
സംസാരിപ്പതിനെങ്കിലും വഴി വഴ-
ക്കെന്ന്യേ വരുത്തീടണം
2
ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
കറുത്തിരുന്നായതിലര്‍ദ്ധമിപ്പോള്‍
വെളുത്തതോര്‍ത്താലിനി മേലിലെല്ലാം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.
3
ഓണത്തിനും വി‌ഷുവിനും തിരുവാതിരയ്ക്കും
പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
വാണീവരന്‍ മമ ശിരസ്സില്‍ വരച്ചതോര്‍ത്താല്‍
പ്രാണന്‍ ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്‍!
4

മേല്പ്പറഞ്ഞ സമസ്യകള്‍ വെണ്മണി മഹന്‍ നമ്പൂരിപ്പാട്ടിലേതാണെന്നു ചിലര്‍ പറയുന്നുണ്ട്. മൂന്നാം സമസ്യ നമ്പൂരിപ്പാട്ടീന്നു തന്നെ പൂരിപ്പിച്ചിട്ടുള്ളതും കേട്ടിട്ടുണ്ട്. താരതമ്യവിവേചനത്തിനായി ആ പൂരണവും ഇവിടെ ചേര്‍ക്കുന്നു.

കുളിര്‍ത്ത ചെന്താമര തന്നകത്തെ-
ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്‍
തളത്തില്‍ നിന്നിങ്ങനെതന്നെ നേരം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

കൊച്ചു നമ്പൂരി ഈശ്വരസ്തോത്രങ്ങളായിട്ടും സദാചാരങ്ങളായിട്ടും അനേകം ശ്ലോകങ്ങള്‍ ഉണ്ടാക്കീട്ടുണ്ട്. സ്ഥലച്ചുരുക്കത്താലവയും ഇവിടെ ചേര്‍ക്കാന്‍ നിവൃത്തിയില്ല. പരല്‍പേരിന്‍പ്രകാരം അക്ഷരനിര്‍ണയം ചെയ്തു അര്‍ത്ഥം മനസിലാക്കേണ്ടതായ ഒരു ശ്ലോകം താഴെ ചേര്‍ക്കുന്നു.

എണ്‍പത്തൊന്നതു[3] ദൂരെ വിട്ടു പതിനേ-
ഴന്‍പൊടുകൈകൊണ്ടുതാ-
നന്‍പത്തൊന്നവതാരബാലകനെഴും
മുപ്പത്തിമൂന്നെപ്പോഴും
സമ്പത്തെന്നു ദൃടന്മീകരിച്ചതെഴുനൂ-
റ്റഞ്ചില്‍ സ്മരിച്ചീടിലി-
ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപ-
ത്തഞ്ചില്‍ സുഖിക്കാമെടോ!

വെണ്മണി മഹന്‍നമ്പൂരിപ്പാടുണ്ടാക്കിയ മധുരാപുരിരാജചരിതം ആരും മുഴുവനാക്കീട്ടില്ല. നമ്പൂരിപ്പാട്ടീന്നു ഇരുപത്തഞ്ചു ശ്ലോകമുണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുണ്ട്. കൊച്ചു നമ്പൂരിക്കയച്ചതായ ഒരു പദ്യം കൊണ്ടതു സ്പഷ്ടമാകുന്നുണ്ട്. ആ ശ്ലോകം താഴെ എഴുതുന്നു.

പഞ്ചാരപ്പൊടിയൊടു പാരമിടയും
ത്വല്‍ പദ്യമിപ്പോള്‍ ഭവാ-
നഞ്ചാറല്ല കൊടുത്തയച്ചതിരുപ
ത്തഞ്ചും സഖേ! സാദരം
എഞ്ചാരത്തിഹ വന്നനേരമധുനാ
വാങ്ങിച്ചു വായിച്ചു ഞാന്‍
നെഞ്ചാകെത്തെളിവായി മന്ദമെഴുനേ-
റ്റഞ്ചാറു ചാടീടിനേന്‍.

മേല്‍പ്പറഞ്ഞ സംഗതികൊണ്ടു കൊച്ചു നമ്പൂരിയുടെ കവിതാരീതി വെണ്മണി മഹന്‍ നമ്പൂരിപ്പാട്ടിലേക്കു ഏറ്റവും ബോധിച്ചതായിരുന്നുന്നു സ്പഷ്ടമാകുന്നുണ്ട് ഇപ്രകാരം സരസകവിയായ അദ്ദേഹം കൊല്ലം ഒരായിരത്തി അന്‍പതാമാണ്ട് മീനമാസത്തില്‍ ചരമഗതിയെ പ്രാപിച്ചു.

കുറിപ്പുകള്‍

1.^ വില്ലേജ്

2.^ ഈ ശ്ലോകം ‘അഖിലഭുവനമുണ്ണീ വെണ്ണയും പാലുമുണ്ണീ’ എന്നുള്ള ശ്രീകൃ‌ഷ്ണവന്ദനയായിട്ടുള്ള പഴയ സങ്കീര്‍ത്തനശ്ലോകത്തെ അനുകരിച്ചുണ്ടാക്കിയിട്ടുള്ളതാകുന്നു. കഥകളിയില്‍ നളന്റെ വേ‌ഷം കെട്ടാന്‍ പ്രസിദ്ധനായിരുന്ന ഒരാളാണ് നളനുണ്ണി.

3.^ എന്‍പത്തൊന്നു - വ്യാജം; പതിനേഴ് - സത്യം; അമ്പത്തൊന്നു - കൃ‌ഷ്ണ; മുപ്പത്തിമൂന്നു – ലീല; എഴുന്നൂറ്റഞ്ചു – മനസ്സ്; അമ്പത്തൊന്നു - കാമം; അറുപത്തഞ്ചു - മോക്ഷം.