ഉല്പത്തി പുസ്തകം
അദ്ധ്യായം 27
27:1
യിസ്ഹാൿ വൃദ്ധനായി അവന്റെ കണ്ണു കാണ്മാന്‍ വഹിയാതവണ്ണം മങ്ങിയപ്പോള്‍ അവന്‍ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ എന്നു പറഞ്ഞു. അവന്‍ അവനോടു: ഞാന്‍ ഇതാ എന്നു പറഞ്ഞു.
27:2
അപ്പോള്‍ അവന്‍: ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
27:3
നീ ഇപ്പോള്‍ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില്‍ ചെന്നു എനിക്കു വേണ്ടി വേട്ടതേടി
27:4
എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു.
27:5
യിസ്ഹാൿ തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി.
27:6
റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പന്‍ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
27:7
ഞാന്‍ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന്‍ കേട്ടു.
27:8
ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക.
27:9
ആട്ടിന്‍ കൂട്ടത്തില്‍ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
27:10
നിന്റെ അപ്പന്‍ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം.
27:11
അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന്‍ രോമമില്ലാത്തവനും ആകുന്നുവല്ലോ.
27:12
പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്റെ മേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
27:13
അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേല്‍ വരട്ടെ; എന്റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.
27:14
അവന്‍ ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.
27:15
പിന്നെ റിബെക്കാ വീട്ടില്‍ തന്റെ പക്കല്‍ ഉള്ളതായ മൂത്തമകന്‍ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന്‍ യാക്കോബിനെ ധരിപ്പിച്ചു.
27:16
അവള്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍കൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
27:17
താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില്‍ കൊടുത്തു.
27:18
അവന്‍ അപ്പന്റെ അടുക്കല്‍ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാന്‍ ഇതാ; നീ ആര്‍, മകനേ എന്നു അവന്‍ ചോദിച്ചു.
27:19
യാക്കോബ് അപ്പനോടു: ഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
27:20
യിസ്ഹാൿ തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കു വരുത്തിത്തന്നു എന്നു അവന്‍ പറഞ്ഞു.
27:21
യിസ്ഹാൿ യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
27:22
യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന്‍ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നേ എന്നു പറഞ്ഞു.
27:23
അവന്റെ കൈകള്‍ സഹോദരനായ ഏശാവിന്റെ കൈകള്‍ പോലെ രോമമുള്ളവയാകകൊണ്ടു അവന്‍ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
27:24
നീ എന്റെ മകന്‍ ഏശാവ് തന്നേയോ എന്നു അവന്‍ ചോദിച്ചതിന്നു: അതേ എന്നു അവന്‍ പറഞ്ഞു.
27:25
അപ്പോള്‍ അവന്‍: എന്റെ അടുക്കല്‍ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന്‍ അടുക്കല്‍ കൊണ്ടു ചെന്നു, അവന്‍ തിന്നു; അവന്‍ വീഞ്ഞും കൊണ്ടുചെന്നു, അവന്‍ കുടിച്ചു.
27:26
പിന്നെ അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.
27:27
അവന്‍ അടുത്തുചെന്നു അവനെ ചുംബിച്ചു; അവന്‍ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
27:28
ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.
27:29
വംശങ്ങള്‍ നിന്നെ സേവിക്കട്ടെ; ജാതികള്‍ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാര്‍ക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാര്‍ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍; നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപ്പെട്ടവന്‍.
27:30
യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന്‍ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു.
27:31
അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല്‍ കൊണ്ടുചെന്നു അപ്പനോടു: അപ്പന്‍ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
27:32
അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: നീ ആര്‍ എന്നു ചോദിച്ചതിന്നു: ഞാന്‍ നിന്റെ മകന്‍, നിന്റെ ആദ്യജാതന്‍ ഏശാവ് എന്നു അവന്‍ പറഞ്ഞു.
27:33
അപ്പോള്‍ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ കൊണ്ടുവന്നവന്‍ ആര്‍? നീ വരുംമുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.
27:34
ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള്‍ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു.
27:35
അതിന്നു അവന്‍: നിന്റെ സഹോദരന്‍ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.
27:36
ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്‍; രണ്ടു പ്രാവശ്യം അവന്‍ എന്നെ ചതിച്ചു; അവന്‍ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള്‍ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവന്‍ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവന്‍ ചോദിച്ചു.
27:37
യിസ്ഹാൿ ഏശാവിനോടു: ഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.
27:38
ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.
27:39
എന്നാറെ അവന്റെ അപ്പനായ യിസ്ഹാൿ ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും.
27:40
നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും.
27:41
തന്റെ അപ്പന്‍ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള്‍ ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില്‍ പറഞ്ഞു.
27:42
മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോള്‍, അവള്‍ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരന്‍ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാന്‍ ഭാവിക്കുന്നു.
27:43
ആകയാല്‍ മകനേ: എന്റെ വാക്കു കേള്‍ക്ക: നീ എഴുന്നേറ്റു ഹാരാനില്‍ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക.
27:44
നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാള്‍ അവന്റെ അടുക്കല്‍ പാര്‍ക്ക.
27:45
നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവന്‍ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാന്‍ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങള്‍ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?
27:46
പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകള്‍ നിമിത്തം എന്റെ ജീവന്‍ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.