ഉല്പത്തി പുസ്തകം

അദ്ധ്യായം 7

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

7:1
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്‍: നീയും സര്‍വ്വകുടുംബവുമായി പെട്ടകത്തില്‍ കടക്ക; ഞാന്‍ നിന്നെ ഈ തലമുറയില്‍ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

7:2
ശുദ്ധിയുള്ള സകലമൃഗങ്ങളില്‍നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നു ആണും പെണ്ണുമായി ഈരണ്ടും,

7:3
ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേര്‍ത്തുകൊള്ളേണം.

7:4
ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന്‍ ഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന്‍ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു നശിപ്പിക്കും.

7:5
യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.

7:6
ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹെക്കു അറുനൂറു വയസ്സായിരുന്നു.

7:7
നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു.

7:8
ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നും പറവകളില്‍നിന്നും ഭൂമിയിലുള്ള ഇഴജാതിയില്‍നിന്നൊക്കെയും,

7:9
ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.

7:10
ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയില്‍ ജലപ്രളയം തുടങ്ങി.

7:11
നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തില്‍ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.

7:12
നാല്പതു രാവും നാല്പതു പകലും ഭൂമിയില്‍ മഴ പെയ്തു.

7:13
അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില്‍ കടന്നു.

7:14
അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.

7:15
ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.

7:16
ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു.

7:17
ഭൂമിയില്‍ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്‍ദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയര്‍ന്നു.

7:18
വെള്ളം പൊങ്ങി ഭൂമിയില്‍ ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തില്‍ ഒഴുകിത്തുടങ്ങി.

7:19
വെള്ളം ഭൂമിയില്‍അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴെങ്ങമുള്ള ഉയര്‍ന്ന പര്‍വ്വതങ്ങളൊക്കെയും മൂടിപ്പോയി.

7:20
പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി.

7:21
പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.

7:22
കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു.

7:23
ഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.

7:24
വെള്ളം ഭൂമിയില്‍ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.