സങ്കീര്‍ത്തനങ്ങള്‍

അദ്ധ്യായം 104

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150

104:1
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

104:2
വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

104:3
അവന്‍ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല്‍ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേല്‍ സഞ്ചരിക്കുന്നു.

104:4
അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

104:5
അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍ സ്ഥാപിച്ചരിക്കുന്നു.

104:6
നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു.

104:7
അവ നിന്റെ ശാസനയാല്‍ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താല്‍ അവ ബദ്ധപ്പെട്ടു -

104:8
മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

104:9
ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.

104:10
അവന്‍ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടി ഒലിക്കുന്നു.

104:11
അവയില്‍നിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുന്നു;

104:12
അവയുടെ തീരങ്ങളില്‍ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയില്‍ പാടുകയും ചെയ്യുന്നു.

104:13
അവന്‍ തന്റെ മാളികകളില്‍ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല്‍ തൃപ്തിവരുന്നു.

104:14
അവന്‍ മൃഗങ്ങള്‍ക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;

104:15
അവന്‍ ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

104:16
യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നേ.

104:17
അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള്‍ പാര്‍പ്പിടമാകുന്നു.

104:18
ഉയര്‍ന്നമലകള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാകുന്നു.

104:19
അവന്‍ കാലനിര്‍ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്റെ അസ്തമാനത്തെ അറിയുന്നു.

104:20
നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

104:21
ബാലസിംഹങ്ങള്‍ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.

104:22
സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ ചെന്നു കിടക്കുന്നു.

104:23
മനുഷ്യന്‍ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.

104:24
യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറെഞ്ഞിരിക്കുന്നു.

104:25
വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ടു.

104:26
അതില്‍ കപ്പലുകള്‍ ഓടുന്നു; അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ടു.

104:27
തക്കസമയത്തു തീന്‍ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

104:28
നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.

104:29
തിരുമുഖത്തെ മറെക്കുമ്പോള്‍ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;

104:30
നീ നിന്റെ ശ്വാസം അയക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.

104:31
യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കട്ടെ.

104:32
അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.

104:33
എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവെക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്‍ത്തനം പാടും.

104:34
എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയില്‍ സന്തോഷിക്കും.

104:35
പാപികള്‍ ഭൂമിയില്‍നിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍.